ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിക്കെതിരായ ഹേഗിലെ തർക്കപരിഹാര കോടതിയുടെ (സിഒഎ) ഉത്തരവ് തള്ളി ഇന്ത്യ. പാകിസ്ഥാന് അനുകൂലമായ ഉത്തരവ് അസാധുവാണെന്നും കരാർ മരവിപ്പിച്ച തീരുമാനം തുടരുമെന്നും കേന്ദ്ര വിദേശമന്ത്രാലയം വ്യക്തമാക്കി. മുൻ ഉത്തരവുകൾക്ക് സമാനമായി പുതിയ ഉത്തരവും ശക്തമായി നിരാകരിക്കുന്നെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.ജമ്മു കശ്‌മീരിലെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികൾക്കെതിരെ പാകിസ്ഥാൻ നൽകിയ അപേക്ഷയിലാണ് ഉത്തരവ്. പദ്ധതികൾക്കായി ഇന്ത്യക്ക് സംഭരിക്കാവുന്ന ജലത്തിന്റെ അളവ് (പോണ്ടേജ്) പരിമിതപ്പെടുത്തിയാണ് ഹേഗ് കോടതിയുടെ ഉത്തരവ്. 2023 മുതൽ ഹേഗിലെ നടപടികൾ ഇന്ത്യ ബഹിഷ്‌ക്കരിക്കുകയാണ്. 1960 ലോകബാങ്ക് മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും ഒപ്പിട്ട നദീജല കരാറിൽ ഹേഗ് കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. വിഷയത്തിൽ ഇടപെടാൻ അധികാരമുണ്ടെന്ന് കഴിഞ്ഞ വർഷം ഹേഗ് കോടതി നിലപാടെടുത്തുവെങ്കിലും ഇന്ത്യ തള്ളി.സിന്ധുനദിയുടെ 20 ശതമാനം ഇന്ത്യയിലും ബാക്കി 80 ശതമാനം പാകിസ്ഥാനിലുമാണ്. ബിയാസ്, രവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ചെനാബ്, ഝലം എന്നിവയുടെ നിയന്ത്രണം പാകിസ്ഥാനുമാണ്.
സിന്ധു നദീജല കരാര്‍: ഹേഗ് കോടതി ഉത്തരവ് തള്ളി ഇന്ത്യ
