മുഹമ്മദ്‌ റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹര്‍ജി: ഉത്തരവ് പ്രസ്താവം 16 ന് മാറ്റി

കരിമണല്‍ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച്‌ കേരള നിയമസഭയില്‍ അംഗത്വം നേടാൻ വ്യാജ സത്യവാങ് മൂലം നല്‍കിയതിന് മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജിയില്‍ ഉത്തരവ് പ്രസ്താവം ഈ മാസം16 ന് മാറ്റി. ഇലക്ഷൻ കമ്മീഷനാണ് അധികാരമെന്ന് ഏപ്രില്‍ 22 ന് മ്യൂസിയം പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.അതേസമയം 6 മാസം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന ക്രിമിനല്‍ കുറ്റമെന്ന് നിയമത്തില്‍ വിവക്ഷിക്കുന്നതിനാല്‍ കോടതിക്കാണ് കേസ് എടുക്കാനുള്ള അധികാരമെന്നും വാദി ഭാഗം ബോധിപ്പിച്ചു.കൂടുതല്‍ രേഖകള്‍ പിടിച്ചെടുക്കാനുള്ളതിനാല്‍ പോലീസ് അന്വേഷണം അനിവാര്യമാണെന്നും വാദി ഭാഗം ബോധിപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടാനിയ മറിയം ജോസിന്റെ കോടതിയാണ് കേസില്‍ വിധി പറയുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും പൊതുമരാമത്ത് – ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനും ഭാര്യയും ഐ റ്റി കണ്‍സള്‍ട്ടൻസി സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയിലിനുമെതിരെ അന്വേഷിച്ച്‌ റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി ഏപ്രില്‍ 7 ന് മ്യൂസിയം പോലീസിനോട് ഉത്തരവിട്ടിരുന്നത്. ജന പ്രാധിനിത്യ നിയമത്തിലെ വകുപ്പ് 125 എ ( കളവായ വിവരം കാണിച്ചും വിവരങ്ങള്‍ മറച്ചുവെച്ചും വ്യാജ സത്യവാങ്മൂലം നല്‍കല്‍) , ക്രിമിനല്‍ ഗൂഢാലോചന, പൊതു ഉദേശ്യം , എന്നീ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര . പി. നാഗരാജ് ആണ് കേസ് ഫയല്‍ ചെയ്തത്. റിയാസും വീണയും വാസസ്ഥലമായ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിക്കകത്തുള്ള നന്തൻകോട് ക്ലിഫ് ഹൗസില്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തി വീണക്ക് കൊച്ചിൻ മിനറല്‍സ് ആന്റ് റീട്ടെയില്‍ കമ്പനി എംഡിയായ ശശിധരൻ കർത്തയെന്ന കരിമണല്‍ കർത്തയില്‍ നിന്ന് ചെയ്യാത്ത സേവനത്തിന് അഴിമതി മാർഗ്ഗത്തിലൂടെ ലഭിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ മറച്ച്‌ വെച്ചു.സത്യവാങ്മൂലത്തില്‍ പത്താം പേജില്‍ വീണ എക്സാ ലോജിക് കമ്പനി ഉടമയാണെന്ന വിവരം മറച്ചു വെച്ചു. പതിനൊന്നാം പേജില്‍ ജീവിത പങ്കാളി ഏർപ്പെട്ടിട്ടുളള കരാറുകളുടെ വിശദാംശ കോളത്തില്‍ വീണയും കർത്തയുടെ സി എം ആർ എല്‍ കമ്പനിയുമായുളള കരാർ മറച്ച്‌ വെച്ച്‌ “ഇല്ല” എന്ന കളവായ വിവരം നല്‍കി.നികുതി വെട്ടിപ്പടക്കമുളള നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ആദായ നികുതി വകുപ്പ്‌ഇന്ററിം സെറ്റില്‍മെന്റ് ബോർഡിന്റെ 73 പേജടങ്ങുന്ന ഉത്തരവ് , വിവരങ്ങള്‍ മറച്ചുവെച്ചും കളവായ വിവരങ്ങള്‍ കാണിച്ചും മുഹമ്മദ് റിയാസ് 2021 ലും 2026 കാലയളവിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളും ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *