2008ല്‍ ഗാർലൻഡില്‍ രണ്ട് യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ജെയിംസ് ബ്രോഡ്നാക്സിന്റെ (37) വധശിക്ഷ നടപ്പിലാക്കി.ഏപ്രില്‍ 30 വ്യാഴാഴ്ച രാത്രി ഹണ്ട്സ് വില്‍ ജയിലില്‍ മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. രാത്രി 6:47ന് ജെയിംസ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.2008 ജൂണ്‍ 19ന് ഗാർലൻഡിലെ റെക്കോർഡിങ് സ്റ്റുഡിയോയ്ക്ക് പുറത്തുവെച്ച് മാത്യു ബട്ട്ലർ, സ്റ്റീഫൻ സ്വാൻ എന്നിവരെ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ വെടിവെച്ചു കൊന്നുവെന്നതാണ് കേസ്. അറസ്റ്റിലായ സമയത്ത് താനാണ് കൊലപാതകം നടത്തിയതെന്ന് ജെയിംസ് ബ്രോഡ്നാക്സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇരകളുടെ കുടുംബങ്ങളോട് യാതൊരു അനുതാപവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.കൊലപാതകം നടത്തിയത് ജെയിംസ് ബ്രോഡ്നാക്സ് അല്ലെന്നും താനാണെന്നും വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ബന്ധു ഡെമാരിയസ് കമ്മിങ്സ് രംഗത്തെത്തി.കൊലയ്ക്കുപയോഗിച്ച തോക്കിലും ഇരകളുടെ വസ്ത്രങ്ങളിലും കമ്മിങ്സിന്റെ ഡിഎൻഎയാണ് കണ്ടെത്തിയതെന്നും ബ്രോഡ്നാക്സിന്റേതല്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.ജൂറി തെരഞ്ഞെടുപ്പില്‍ വംശീയ വിവേചനം നടന്നതായും ജെയിംസ് ബ്രോഡ്നാക്സിന്റെ അഭിഭാഷകർ ആരോപിച്ചു. എങ്കിലും, മുൻപ് നടത്തിയ കുറ്റസമ്മതവും മറ്റ് തെളിവുകളും കണക്കിലെടുത്ത് സുപ്രീം കോടതിയും ടെക്സസ് അപ്പീല്‍ കോടതിയും വധശിക്ഷ തടയാൻ വിസമ്മതിച്ചു.
ഗാര്‍ലൻഡ് കേസ്: ലോകം ഉറ്റുനോക്കിയ വധശിക്ഷ പൂര്‍ത്തിയായി
