പശുക്കളെ തേടാനല്ല, കുറ്റവാളികളെ പിടിക്കാനാണ് പോലിസ്; കര്‍ണാടക പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ബെംഗളൂരു: രണ്ടു വര്‍ഷം മുന്‍പ് പശുക്കളെ കാണാതായ സംഭവത്തില്‍ ഒരു കുടുംബത്തിനെതിരേ ഇപ്പോള്‍ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത കര്‍ണാടക പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനാണ് പോലിസ് ശ്രദ്ധിക്കേണ്ടത്, പശുക്കളെ തേടാനല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.2024ല്‍ പശുവിനെ കാണാതായ കേസില്‍ 2026ലാണ് രാമനഗര ജില്ലയിലെ എം കെ ദോഡി പോലിസ് കുടുംബത്തിലെ നാലു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നതിന് രണ്ടു വര്‍ഷം കഴിഞ്ഞാണ് നടപടി എന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. എഫ്‌ഐആറിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേയും ചെയ്തു.യഥാര്‍ഥ കുറ്റകൃത്യങ്ങളില്‍ പോലിസ് ആവശ്യമായ ജാഗ്രത കാണിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. സാധാരണ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആളുകള്‍ പലതവണ പോലിസ് സ്‌റ്റേഷനുകള്‍ കയറിറങ്ങേണ്ടി വരുന്നു. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് പശുക്കളെ കാണാതായപ്പോള്‍ ഇപ്പോഴാണ് കേസെടുത്തിരിക്കുന്നത്. ആരോപിക്കപ്പെട്ട സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാണാതായ കന്നുകാലികളെ കണ്ടെത്താനാകാതെ, ഒരു കുടുംബത്തെ ക്രിമിനല്‍ കേസില്‍ പെടുത്തിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *