കേരളത്തിന് സുപ്രീം കോടതിയുടെ അഭിനന്ദനം

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ച കേരള മാതൃകയ്ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം. കേരളം നടപ്പിലാക്കിയ നിരീക്ഷണ സംവിധാനം കുറ്റമറ്റതാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഈ ‘കേരള മോഡല്‍’ മാതൃകയാക്കാവുന്നതാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേരളത്തെ പ്രശംസിച്ചത്. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിനുള്ള വലിയൊരു ചുവടുവെപ്പായാണ് കേരളത്തിന്റെ ഈ പ്രവര്‍ത്തനത്തെ കോടതി വിലയിരുത്തിയത്. കസ്റ്റഡി മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സുപ്രീംകോടതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ പുരോഗതി വിലയിരുത്താന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചപ്പോഴാണ് കേരളം ഇതില്‍ വലിയ മുന്നേറ്റം നടത്തിയതായി വ്യക്തമായത്.സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട് കോടതി പ്രത്യേകം പരാമര്‍ശിച്ചു. ജാര്‍ഖണ്ഡ് അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ സംവിധാനം നടപ്പിലാക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരള പൊലീസിനെയും നിര്‍ദേശം നടപ്പിലാക്കിയ കേരള സര്‍ക്കാരിനെയും അഭിനന്ദിച്ചു. 2020ല്‍ രാജസ്ഥാനില്‍ എട്ട് മാസത്തിനുള്ളില്‍ 11 കസ്റ്റഡി മരണങ്ങള്‍ നടന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തത്. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ കാമറകള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, അവ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. തിങ്കഴാഴ്ച കേസ് പരിഗണിച്ച കോടതി കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിലവില്‍ കാമറ സൗകര്യമുണ്ടെന്നും ഏതൊരു ഉദ്യോഗസ്ഥനും ഫോണിലൂടെ ലോഗിന്‍ ചെയ്ത് തല്‍സമയ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുമെന്നും നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *