നോട്ടീസ് നൽകാതെ പള്ളി സീൽ ചെയ്യാൻ എന്താണ് അധികാരം?’; യുപി സർക്കാരിനേട് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഒരു ആരാധനാലയം മുൻകൂർ നോട്ടീസ് നൽകുകയോ ഉടമസ്ഥരുടെ ഭാഗം കേൾക്കുകയോ ചെയ്യാതെ സീൽ ചെയ്യാൻ കഴിയുമോ എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി. മുസഫർനഗറിലെ ഒരു പള്ളി സീൽ ചെയ്തതിനെതിരെ അഹ്സാൻ അലി എന്ന വ്യക്തി സമർപ്പിച്ച ഹരജിയിലാണ് മലയാളിയായ ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ.ഏത് നിയമപരമായ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയം സീൽ ചെയ്തതെന്ന് വിശദീകരിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻകൂർ നോട്ടീസ് നൽകുകയോ ഹർജിക്കാരന് പറയാനുള്ളത് കേൾക്കുകയോ ചെയ്യാതെ നിർമാണത്തിലിരിക്കുന്ന ഒരു ആരാധനാലയം സീൽ ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയുണ്ടോ? സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരിടത്ത് ആരാധനാലയത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. മുസഫർനഗറിലെ ഒരു ഗ്രാമത്തിൽ താൻ നിയമപരമായി വാങ്ങിയ സ്ഥലത്തെ പള്ളി അധികൃതർ സീൽ ചെയ്തതിനെതിരെയാണ് അഹ്സാൻ അലി കോടതിയെ സമീപിച്ചത്. 2019-ൽ പ്രവീൺ കുമാർ ജെയിൻ എന്നയാളിൽ നിന്ന് രജിസ്റ്റർ ചെയ്ത ആധാരത്തിലൂടെയാണ് താൻ ഈ സ്ഥലം വാങ്ങിയതെന്ന് അലി കോടതിയിൽ വ്യക്തമാക്കി.പള്ളിക്കുചുറ്റും മതിൽ നിർമിക്കാൻ തുടങ്ങിയപ്പോഴാണ് നിർമാണം നിയമവിരുദ്ധമാണെന്നും അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപിച്ച് ഉദ്യോഗസ്ഥർ പള്ളി സീൽ ചെയ്തത്. എന്നാൽ, ഇത്തരമൊരു നടപടിക്ക് മുമ്പ് തനിക്ക് യാതൊരുവിധ നോട്ടീസും നൽകിയിട്ടില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ജഗദീഷ് പ്രസാദ് മിശ്ര കോടതിയെ ബോധിപ്പിച്ചു.സർക്കാരിന്റെ നടപടിയെക്കുറിച്ച് വ്യക്തമായ നിർദേശങ്ങൾ സത്യവാങ്മൂലം സഹിതം അടുത്ത വാദം കേൾക്കുന്ന ദിവസം ഹാജരാക്കാൻ കോടതി നിർദേശിച്ചു. റോസ്റ്റർ മാറ്റത്തെത്തുടർന്ന് നിലവിൽ ഹരജി ജസ്റ്റിസ് സരൾ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ സ്ഥലത്ത് പ്രാർഥന നടത്താനുള്ള അവകാശം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേരത്തെയും സുപ്രധാനമായ നിരീക്ഷണങ്ങൾ ജസ്റ്റിസ് ശ്രീധരന്റെ ബെഞ്ച് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ കേസിൻമേലുള്ള കോടതിയുടെ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്.ശക്തമായ വിധിന്യായങ്ങളിലൂടെ യോഗി സർക്കാരിന് തലവേദന സൃഷ്ടിച്ച ജഡ്ജിയാണ് മലയാളിയായ അതുൽ ശ്രീധരൻ. നേരത്തെ മധ്യപ്രദേശ്, ജമ്മു കശ്മീർ ഹൈക്കോടതികളിൽ ജഡ്ജിയായിരിക്കെ വിട്ടുവീഴ്ചയില്ലാത്ത വിധിന്യായങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്ന് പലപ്പോഴും സ്ഥലംമാറ്റങ്ങളും താക്കീതുമായിരുന്നു അതുൽ ശ്രീധരനെ തേടിയെത്തിയിരുന്നത്. അലഹബാദ് ഹൈക്കോടതിയിലെത്തിയ ശേഷവും ഒട്ടേറെ കേസുകളിൽ കടുത്ത നിലപാട് സ്വീകരിച്ച ജസ്റ്റിൽ അതുൽ ശ്രീധരൻ യോഗി സർക്കാരിന്റെ വീഴ്ചകളെയും ഏകപക്ഷീയമായ നീക്കങ്ങളെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പ്രധാനകേസുകൾ പരിഗണിക്കുന്നതിൽ നിന്ന് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *