കൊച്ചി: ശബരിമലയിൽ ആടിയശിഷ്ടം നെയ്യടക്കമുള്ള പ്രസാദവിതരണം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സ്റ്റോക്കും വരുമാനവും രേഖപ്പെടുത്തുന്നതിൽ പെട്ടിക്കടകളിൽപ്പോലും ശബരിമലയിലേക്കാൾ മികച്ചസംവിധാനം ഉണ്ടാകുമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ആടിയശിഷ്ടം നെയ്യ് വിൽപ്പനയിൽ ഈ മണ്ഡല-മകരവിളക്ക് കാലത്ത് 21,39,190 രൂപയുടെ ക്രമക്കേട് നടന്നെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമർശനം.സിസ്റ്റത്തി’ന്റെ ആഴത്തിലുള്ള പരാജയമാണ് അന്വേഷണത്തിൽ വെളിപ്പെടുന്നത്. ഇത് അടിയന്തരമായി പരിഹരിക്കണം. അക്കൗണ്ടുകൾ ഇത്ര അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല -കോടതി പറഞ്ഞു.എണ്ണിത്തിട്ടപ്പെടുത്താതെയാണ് നെയ്യ് പായ്ക്കറ്റുകൾ വിൽപ്പനയ്ക്ക് നൽകുന്നത്. കൗണ്ടറിൽ ജീവനക്കാരെ നിയോഗിക്കുന്നതിലും പ്രത്യേക രേഖയില്ല. ‘കുട്ടി ബുക്ക്’ എന്ന് വിളിക്കുന്ന ഒരു നോട്ടുബുക്കിലാണ് കണക്ക് സൂക്ഷിക്കുന്നത്.നെയ്യ് വിൽക്കുന്ന മരാമത്ത്കൗണ്ടറിലെ നോട്ടുബുക്കും അന്വേഷണോദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കി. എത്ര അശ്രദ്ധമായാണ് അക്കൗണ്ടുകൾ സൂക്ഷിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാകുമെന്ന് പറഞ്ഞ കോടതി ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.കൗണ്ടറിൽ രണ്ടുപേരെ നിയോഗിക്കുന്നതിന് പകരം നിയോഗിച്ചിരിക്കുന്നത് ഒരാളെയാണ്. ദുരുപയോഗത്തിനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. സമഗ്രവും സുതാര്യവുമായ അക്കൗണ്ടിങ് സംവിധാനം വേണം.അപ്പം, അരവണ, ആടിയശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം അടക്കമുള്ള എല്ലാ പ്രസാദ വിൽപ്പനയും അക്കൗണ്ടിങ് സംവിധാനത്തിന്റെ ഭാഗമാക്കണം. ഭക്തർ ദിവസവും സമർപ്പിക്കുന്ന നെയ്യിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തണം. പ്രസാദവും അപ്പവും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ കണക്കും കൃത്യമായി തയ്യാറാക്കണം. വിൽപ്പനയടക്കമുള്ളത് ഡിജിെറ്റെസ് ചെയ്യണം. ഇക്കാര്യങ്ങൾ എങ്ങനെ എപ്പോൾ നടപ്പാക്കാനാകും എന്നത് അറിയിക്കാനും നിർദേശിച്ചു.
ശബരിമല നെയ്യ് വിൽപന, പെട്ടിക്കടയേക്കാൾ മോശമായ സംവിധാനമെന്ന് ഹൈക്കോടതി
