ഓട്ടോ തട്ടിയതിന്റെ ചികിത്സാ ചെലവ് നല്‍കാൻ വിളിച്ചുവരുത്തി, നെഞ്ചില്‍ കത്തി കുത്തിയിറക്കി, പ്രതിക്ക് 6 വര്‍ഷം തടവ് ശിക്ഷ

ഓട്ടോയിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ചതിന്റെ ചികിത്സാച്ചെലവ് നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നെഞ്ചില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ആറുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ.കണ്ടല്ലൂർ മുണ്ടിയത്ത് കിഴക്കതില്‍ വീട്ടില്‍ അഷറഫിനെയാണ് മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതി മൂന്ന് ജഡ്ജി പൂജ പി പി 6 വർഷം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കണം. കനകക്കുന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ കായംകുളം കീരിക്കാട് സ്വദേശി അഷറഫിനെയാണ് പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി മാരകമായി നെഞ്ചില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.കനകക്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായർ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണിത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിബു കെ വി, സീനിയർ സിവില്‍ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ സജികുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *