കോട്ടയം ∙ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തി നിയമനത്തിനുള്ള യോഗ്യത സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം എല്ലാ വിഭാഗം തന്ത്രിമാർക്കും പുനഃസ്ഥാപിച്ചു നൽകണമെന്നു അഖില കേരള തന്ത്രി സമാജം ആവശ്യപ്പെട്ടു. ഈ അധികാരം തന്ത്ര വിദ്യാലയങ്ങൾക്ക് മാത്രമായി ദേവസ്വം റിക്രൂട്മെന്റ് ബോർഡ് നിജപ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയെന്നു സമാജം പ്രസിഡന്റ് പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് എന്നിവർ. ആലുവ തന്ത്ര വിദ്യാപീഠം പോലുള്ള സ്ഥാപനങ്ങൾക്കും ബ്രാഹ്മണേതര വിഭാഗങ്ങളിൽപ്പെടുന്ന ഒട്ടേറെ തന്ത്രിമാർക്കും യോഗ്യത സർട്ടിഫിക്കറ്റ് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് 2016 മുതൽ അനുവാദം നൽകിയിരുന്നു. അതിനെ തന്ത്രി സമാജം എതിർത്തിരുന്നില്ല. ഇപ്പോൾ എല്ലാ വിഭാഗം തന്ത്രിമാർക്കുമുള്ള അവകാശമാണ് ഇല്ലാതായത്. പാരമ്പര്യ തന്ത്രിമാരെയും ദേവസ്വം തന്ത്രിമാരെ പൂർണമായും ഒഴിവാക്കിക്കൊണ്ട് 2023 ലാണ് ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഉത്തരവിറക്കിയത്. തന്ത്രി സമൂഹത്തിന്റെ ധാർമികാവകാശം പുനഃസ്ഥാപിക്കണമെന്നാണ് സമാജത്തിന്റെ ആവശ്യം. മറ്റ് രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും തന്ത്രി സമാജം ഭാരവാഹികൾ അറിയിച്ചു. മറ്റുള്ള സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ അവകാശത്തെ എതിർക്കുകയല്ല, പകരം മുഴുവൻ തന്ത്രി സമൂഹത്തിനു ഇക്കാലമത്രയും ഉണ്ടായിരുന്ന അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തിട്ടുള്ളത്.ദേവസ്വം ബോർഡു രൂപീകൃതമായതു മുതൽ ദേവസ്വം ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ സാക്ഷ്യ പത്രത്തിനാണ് ശാന്തിനിയമനത്തിനുളള അപേക്ഷയിൽ പ്രാധാന്യം നൽകിയിരുന്നത്. ഓരോ അപേക്ഷകനെയും നേരിട്ട് പരിശോധിച്ച് ബോദ്ധ്യം വന്നിട്ടു മാത്രമാണ് ഇക്കാലമത്രയും തന്ത്രിമാർ നൽകിയിരുന്നത്. കെ.ഡി.ആർ.ബി നിലവിൽ വന്നതിനു ശേഷവും 2022 വരെ ഈ നടപടി തുടർന്നിരുന്നതുമാണ്. തന്ത്രിസമൂഹത്തിന്റെ ധാർമികാവകാശം റദ്ദ് ചെയ്തത് പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് അഖിലകേരള തന്ത്രിസമാജം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ശാന്തി നിയമനത്തിനുള്ള യോഗ്യത സർട്ടിഫിക്കറ്റ് തന്ത്ര വിദ്യാലയങ്ങളിൽ നിന്ന് മാത്രം: അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ
