ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ശബരിമല സ്വർണ്ണകൊള്ളയില്‍ നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേകസംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും.ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ടിനൊപ്പം ഹാജരാക്കും. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോർട്ടില്‍ ഉണ്ടാകും. സ്വർണ്ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വർണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവർക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായേക്കും. 2012ലെ ബോർഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ശബരിമല സ്വർണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയില്‍ പങ്കില്ല എന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങള്‍ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. വാജി വാഹനം തൊണ്ടി മുതലായി കോടതിയില്‍ സമർപ്പിച്ചത് എസ്‌ഐടിക്ക് കുരുക്കായിരിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കട്ടിള പാളി കേസില്‍ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞെന്ന് കാട്ടി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യപേക്ഷയും വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *