ഷെര്‍ജീല്‍ ഇമാമിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ഈ വിഘടനവാദപ്രസംഗത്തിന്റെ പേരില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2020ല്‍ 53 പേരുടെ കൊലയ്‌ക്ക് കാരണമായ പൗരത്വബില്ലിനെതിരായ സമരത്തിന്റെ മറവില്‍ നടന്ന കലാപം അഴിച്ചുവിട്ടതില്‍ രണ്ടാം പ്രതിയായ ഷെര്‍ജീല്‍ ഇമാമിന് സുപ്രീംകോടതി ഈയിടെ ജാമ്യം നിഷേധിച്ചു. ഇതിന് പ്രധാനകാരണമായത് ഇന്ത്യയെ വെട്ടിമുറിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഷെര്‍ജീല്‍ ഇമാമിന്റെ ഒരു പ്രസംഗമായിരുന്നു.അഞ്ച് ലക്ഷം ആളുകളെ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ, ഇന്ത്യയെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വെട്ടിമാറ്റാന്‍ കഴിയുമെന്നായിരുന്നു ഷെര്‍ജീല്‍ ഇമാം അന്ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.സ്ഥിരമായി അല്ലെങ്കിൽ പോലും, കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി വേര്‍പ്പെടുത്തുന്ന ചിക്കന്‍ നെക്ക് എന്ന് വിളിക്കപ്പെടുന്ന ഇടുങ്ങിയ സിലിഗുരി പ്രദേശത്തെ ബ്ലോക്ക് ചെയ്യാമെന്നായിരുന്നു ഷെര്‍ജീല്‍ ഇമാം പറഞ്ഞത്.“സിലിഗുരിയിലൂടെ പോകുന്ന റെയിൽവേ പാതകളിലും റോഡുകളും തടസം സൃഷ്ട്ടിക്കുകയോ, അതല്ലെങ്കില്‍ ഈ സഞ്ചാരപാതകള്‍ ‘പൊളിച്ചുകളയുകയോ ചെയ്താൽ , അത് പഴയപടിയാക്കാന്‍ ആഴ്ചകൾ എടുക്കും. അങ്ങിനെ ഇതുവഴിയുള്ള വ്യാപാരങ്ങൾ പൂര്‍ണ്ണമായി തടസ്സപ്പെടുത്താന്‍ സാധിക്കും. ഇന്ത്യയില്‍ നിന്നും അസം സംസ്ഥാനത്തെ വേർപെടുത്തുക നമ്മുടെ ഉത്തരവാദിത്വമാണ്. ‘ചിക്കൻ നെക്ക്’ പ്രദേശം മുസ്ലിംങ്ങളുടേതായതിനാൽ ഇത് ചെയ്യാൻ നമുക്ക് കഴിയും”- ഷെര്‍ജീല്‍ ഇമാം നടത്തിയ വിഷപ്രസംഗമാണിത്.ഈ പ്രസംഗത്തിന്റെ വീഡിയോ ദല്‍ഹി പൊലീസ് ഹാജരാക്കിയിരുന്നു, നിഷേധിക്കാനാവാത്ത തെളിവ്. ഷെര്‍ജീല്‍ ഇമാമിന് ജാമ്യം ലഭിക്കാന്‍ അഭിഷേക് മനു സിംഘ് വി എന്ന മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ഇന്ത്യയിലെ മുന്തിയ അഭിഭാഷകന്‍ പലരീതിയില്‍ വാദിച്ചിട്ടും സുപ്രീംകോടതി ബെഞ്ചിന് അതൊന്നും ബോധ്യമായില്ല. അത്രയ്‌ക്ക് രാജ്യത്തെ വിഘടിപ്പിക്കുന്നതായിരുന്നു ഷെര്‍ജീല്‍ ഇമാമിന്റെ പ്രസംഗം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് കേസില്‍ വാദംകേട്ട എന്‍.വി. അഞ്ജാരിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. 11 ദിവസമാണ് ഈ കേസില്‍ സുപ്രീംകോടതി ബെഞ്ച് വാദപ്രതിവാദങ്ങള്‍ കേട്ടത്.

Leave a Reply

Your email address will not be published. Required fields are marked *