ന്യൂ ഡല്‍ഹി: ചൈനീസ് വിസ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം വിചാരണ നേരിടണമെന്ന് ദല്‍ഹി റൗസ് അവന്യൂ പ്രത്യേക കോടതി. ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിലാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കൂടിയായ കാര്‍ത്തി ചിദംബരം വിചാരണ നേരിടേണ്ടി വരിക.
ഇടനിലക്കാരൻ വഴി 50 ലക്ഷം രൂപ വാങ്ങി 250ലധികം ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ പുതുക്കി നല്‍കിയെന്നാണ് കേസ്. പഞ്ചാബിലെ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ചട്ടങ്ങള്‍ ലംഘിച്ച് പ്രൊജക്ട് വിസ അനുവദിച്ചുവെന്നാണ് സി.പി.ഐയുടെ ആരോപണം.
നിലവില്‍ കാര്‍ത്തി ചിദംബരം അടക്കം ഏഴ് പേര്‍ക്കെതിരെ തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ സി.ബി.ഐ ഹാജരാക്കിയ തെളിവുകള്‍ ശക്തമാണെന്നും കൈക്കൂലിയായി കൊടുത്ത പണം കണ്ടെത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക ജഡ്ജി ദ്വിഗ് വിജയ് സിങ്ങാണ് കേസ് പരിഗണിച്ചത്. ജനുവരി 16ന് കേസ് വീണ്ടും പരിഗണിക്കും.
ചൈനീസ് വിസ കേസ്; കാര്‍ത്തി ചിദംബരം വിചാരണ നേരിടണമെന്ന് കോടതി.
