ജയ്പൂർ രാജകുടുംബത്തിൻറെ ഇപ്പോഴത്തെ താഴ്വഴികള്‍ സമർപ്പിച്ച ഹർജികളില്‍ നിന്നും മഹാരാജ്, രാജകുമാരി തുടങ്ങിയ പദങ്ങള്‍ പിൻവലിക്കണമെന്നും ഇല്ലെങ്കില്‍ കേസ് തള്ളിക്കളയുമെന്നും രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ്.ജയ്പൂർ രാജകുടുംബത്തിലെ പരേതരായ ജഗത് സിംഗിൻറെയും പൃഥ്വിരാജ് സിംഗിൻറെയും നിയമപരമായ അവകാശികള്‍ സമർപ്പിച്ച 24 വർഷം പഴക്കമുള്ള ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തങ്ങളുടെ കൊട്ടാരങ്ങള്‍ക്ക് ഭവന നികുതി അടയ്ക്കണമെന്ന് സർക്കാർ ഉത്തരവിനെതിരെ കുടുംബാംഗങ്ങള്‍ സമർപ്പിച്ചതായിരുന്നു ഹർജി. എന്നാല്‍, ഹർജിയില്‍ ഉപയോഗിച്ച മഹാരാജാവ്, രാജകുമാരി തുടങ്ങിയ പദവികള്‍ ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഭരണഘടന അനുസരിച്ച് രാജ്യത്തെ പൗരന്മാരെല്ലാവരും തുല്യരാണ്. അതുപോലെ തന്നെ മുൻ നാട്ടുരാജാക്കന്മാരുടെ സ്വകാര്യ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും നിർത്തലാക്കുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിള്‍ 363 എ. നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനല്‍കുന്ന ആർട്ടിക്കിള്‍ 14 എന്നിവ പരാമർശിച്ച് കൊണ്ടാണ് ഹൈക്കോടി ബെഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.ഈ ഭരണഘടനാ ഭേദഗതികള്‍ക്ക് ശേഷം ഒരു വ്യക്തിക്കും നിലവില്‍ നിയമപരമായി രാജകീയ പദവികള്‍ അവകാശപ്പെടാനോ ഉപയോഗിക്കാനോ കഴിയില്ലെന്നും ജസ്റ്റിസ് മഹേന്ദ്ര കുമാർ ഗോയലിൻറെ ഉത്തരവില്‍ പറയുന്നു. ഹർജിയില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചതിനിതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ കോടതി, ഹർജിക്കാരോട് അടുത്ത വാദം കേള്‍ക്കുന്ന ഓക്ടോബർ 13 – ന് മുമ്ബായി, ഈ വാക്കുകള്‍ മാറ്റിയ ശേഷം വീണ്ടും ഹർജി സമർപ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസ് തള്ളിക്കളയുമെന്നും കോടതി നിർദ്ദേശിച്ചു.
പൗരന്മാരെല്ലാം തുല്യര്‍; ‘മഹാരാജ്’, ‘രാജകുമാരി’ എന്നീ വാക്കുകള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി
