പാലക്കാട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളില്‍ 2010-നും 2023-നും ഇടയില്‍ 13 വയസ്സിനു താഴെയുള്ള 28 കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയില്‍ ഹൈക്കോടതി ബാലാവകാശ കമ്മിഷന്റെ വിശദീകരണം തേടി.ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊച്ചി സ്വദേശി സലിംലാല്‍ അഹമ്മദ്, ഫാ. അഗസ്റ്റിൻ വട്ടോളി തുടങ്ങിയവരാണ് ഹർജിക്കാർ.മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഹർജിയില്‍ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളില്‍ തൂങ്ങിമരണം എന്ന് സ്ഥിരീകരിക്കുമ്ബോഴും മൃതദേഹങ്ങളില്‍ ഗുരുതരമായ പരിക്കുകള്‍ ഉള്ളതായും പറയുന്നുണ്ടെന്ന് ഹർജിയില്‍ പറയുന്നു. അതിനാല്‍ കൊലപാതകം അടക്കമുള്ള സംശയങ്ങളാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.എന്നാല്‍, സംഭവങ്ങളെ പൊതുവില്‍ ബന്ധപ്പെടുത്തുന്ന എന്തെങ്കിലും ഘടകം ഉണ്ടോ എന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നു കരുതാൻ കാരണങ്ങള്‍ ഉണ്ടോ എന്നും ഹർജി പരിഗണിക്കവേ കോടതി ആരാഞ്ഞു. അതിർത്തി മേഖലയിലെ നിർധന ചുറ്റുപാടുകളിലുള്ള കുട്ടികളാണ് മരിച്ചതെന്നായിരുന്നു ഹർജിഭാഗത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ പരിശോധന നടത്തി വിവരം അറിയിക്കാനാണ് ബാലാവകാശ കമ്മിഷന് കോടതി നിർദേശം നല്‍കിയിരിക്കുന്നത്.ഐപിഎസ് ഉദ്യോഗസ്ഥനില്‍ കുറയാത്ത ഓഫീസറുടെ നേതൃത്വത്തിലുളള പ്രത്യേക ടീമിനെ അന്വേഷണത്തിന് നിയോഗിക്കണം എന്നാണ് ആവശ്യപ്പെടുന്നത്.
പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ 13വര്‍ഷത്തിനിടെ തൂങ്ങിമരിച്ചത് 28കുട്ടികള്‍; അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
