സഹപാഠിയുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി അറിയിച്ചതടക്കം കണക്കിലെടുത്ത് 18-കാരന്റെപേരില്‍ രജിസ്റ്റർചെയ്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി.ഹർജിക്കാരനുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹം എന്ന് വ്യക്തമാക്കി പെണ്‍കുട്ടിതന്നെ സത്യവാങ്മൂലം ഫയല്‍ചെയ്ത സാഹചര്യത്തില്‍ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകർക്കും. കേസില്ലാതായാല്‍ ഹർജിക്കാരനും പെണ്‍കുട്ടിയും ഒന്നിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത ഏറെയാണെന്നും കേസ് റദ്ദാക്കിയ ഉത്തരവില്‍ ജസ്റ്റിസ് ജി. ഗിരീഷ് അഭിപ്രായപ്പെട്ടു.തിരുവനന്തപുരം പോക്സോ കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിയായ പതിനെട്ടുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. സ്കൂള്‍ സഹപാഠിയായ പതിനേഴരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് 2023-ല്‍ രജിസ്റ്റർചെയ്ത കേസില്‍ ചുമത്തിയിരുന്നത്. സഹപാഠികളായ ഹർജിക്കാരനുമായി അടുത്ത ബന്ധമുണ്ടാകുമ്ബോള് പെണ്‍കുട്ടിക്ക് പ്രായം പതിനേഴരവയസ്സായിരുന്നു.ആറുമാസത്തിനുശേഷമായിരുന്നു അത്തരമൊരു ബന്ധമെങ്കിലേ ഉഭയസമ്മതപ്രകാരമെന്ന് കണക്കാക്കാനാകുമായിരുന്നുള്ളൂ. കൗമാരചാപല്യമാണ് ക്രിമിനല്‍ക്കേസായി പരിണമിച്ചതെന്നും കോടതി വിലയിരുത്തി.
പ്രണയം തുടരട്ടെയെന്ന് കോടതി, 18-കാരനെതിരായ POCSO കേസ് റദ്ദാക്കി
