മന്ത്രിമാർ അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും; ബിൽ ഇന്ന് ലോക്സഭയിൽ

Oplus_16908288

സംസ്ഥാനങ്ങളിൽ മന്ത്രിമാർ അറസ്റ്റിലായാൽ സ്ഥാനത്തുനിന്നു നീക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്യണംന്യൂഡൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്ന മന്ത്രിമാരെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ പുതിയ ബിൽ പ്രകാരം സ്ഥാനം നഷ്ടപ്പെടും. 5 വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം നഷ്ടമാകുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ.കേന്ദ്രമന്ത്രിമാർ 30 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ അവരെ നീക്കം ചെയ്യാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാർശ ചെയ്യണം. പ്രധാനമന്ത്രി ശുപാർശ ചെയ്തില്ലെങ്കിലും 31–ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കിൽ രാജിവയ്ക്കണം. രാജിവച്ചില്ലെങ്കിൽ 31–ാം ദിവസം സ്ഥാനം തനിയെ നഷ്ടമാകും. സംസ്ഥാനങ്ങളിൽ മന്ത്രിമാർ അറസ്റ്റിലായാൽ സ്ഥാനത്തുനിന്നു നീക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്യണം. മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കിൽ സ്വയം രാജിവയ്ക്കണം. ഇല്ലെങ്കിൽ 31–ാം ദിവസം പദവി തനിയെ നഷ്ടമാകും.അതേസമയം, ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു. ക്രിമിനൽ കേസുകളിൽ രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവർ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം.

Leave a Reply

Your email address will not be published. Required fields are marked *