രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസില്‍ 51കാരൻ അറസ്റ്റില്‍.ഇടപ്പള്ളി പോണേക്കര സ്വദേശി കൃഷ്ണൻ (51) ആണ് പിടിയിലായത്. എറണാകുളം മണപ്പാട്ടിപ്പറമ്പില്‍ മീൻ കച്ചവടം നടത്തുന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവാവുമായി നേരത്തെയുണ്ടായിരുന്ന തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി ശല്യം ചെയ്തിരുന്ന കൃഷ്ണനോട് യുവാവ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതില്‍ വൈരാഗ്യം തോന്നിയ പ്രതി യുവാവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുന്ന യുവാവിനെ അപായപ്പെടുത്താൻ ഇയാള്‍ നേരത്തെയും പല തവണ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.ഞായറാഴ്ച രാത്രി ചുറ്റിക മുണ്ടിനടിയില്‍ ഒളിപ്പിച്ചാണ് കൃഷ്ണൻ യുവാവിനെ പിന്തുടർന്നത്. റോഡിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ യുവാവിന്‍റെ തലയുടെ പിൻഭാഗത്ത് ചുറ്റിക കൊണ്ട് അടിച്ചു. അടിയേറ്റ് നിലത്ത് വീണ യുവാവിന്‍റെ തലയില്‍ പ്രതി വീണ്ടും പല തവണ ചുറ്റിക കൊണ്ട് അടിച്ചു. യുവാവ് ബോധരഹിതനായതോടെ കൃഷ്ണൻ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. സമീപത്തെ വീട്ടിലെ കുട്ടികള്‍ സംഭവം കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സംഭവ ശേഷം പൊലീസ് പ്രദേശത്തെ ക്യാമറകള്‍ പരിശോധിക്കുകയും രാത്രികാലങ്ങളില്‍ പതിവായി ഇതുവഴി സഞ്ചരിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് നാടുവിട്ട കൃഷ്ണനെ ഗുരുവായൂരില്‍ നിന്ന് അവിടത്തെ പൊലീസിന്‍റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ചുറ്റികയും പ്രതിയില്‍നിന്ന് കണ്ടെടുത്തു. കൃഷ്ണൻ മുമ്പും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സെൻട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണർ സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍, ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയില്‍
