മുംബൈ: ബാബറി മസ്ജിദ് തകര്‍ക്കാന്‍പാടില്ലായിരുന്നുവെന്ന് പറയുന്നത് ദേശവിരുദ്ധമല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് എസ്ഡിപിഐ നേതാക്കളെ മുംബൈയില്‍നിന്ന് നാടുകടത്താനുള്ള സിറ്റി പൊലീസിന്‍റെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഫിറോസ് അബ്ദുള്‍ വഹാബ് ഖാന്‍, മുഹമ്മദ് റഫീഖ് ഗുലാം റസൂല്‍ അന്‍സാരി എന്നിവരെ നാടുകടത്താനുള്ള ഉത്തരവാണ് റദ്ദാക്കിയത്.പൊലീസ് നടപടിയെ ഹര്‍ജിക്കാരുടെ മതം സ്വാധീനിച്ചതാണെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് മാധവ് ജംദാറിന്‍റെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 2025 ഡിസംബറില്‍ മുംബൈ പോലീസ് ഇരുവരെയും ഒരുവര്‍ഷത്തേക്ക് മുംബൈയില്‍ താമസിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വഖഫ് ബില്‍,സിമന്‍റ് ഗോഡൗണുകള്‍ മൂലമുണ്ടാകുന്ന വായുമലിനീകരണം, ബാബറി മസ്ജിദ് പ്രശ്‌നം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയത്.
ബാബറി മസ്ജിദ് തകര്‍ക്കാൻ പാടില്ലായിരുന്നുവെന്ന് പറയുന്നത് ദേശവിരുദ്ധമല്ല: ബോബെ ഹൈക്കോടതി
