ന്യൂഡൽഹി : 10 വർഷത്തോളം നീണ്ടുപോവുകയും അന്യോന്യം 80 ൽ പരം കേസുകൾ നൽകുകയും ചെയ്ത ദാമ്പത്യതർക്കത്തെ, വിവാഹമോചനക്കേസുകളിലെ മഹാഭാരതയുദ്ധമെന്നു വിശേഷിപ്പിച്ചു സുപ്രീം കോടതി. 10 വർഷമായി വേർപിരിഞ്ഞു താമസിക്കുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുള്ള വിധിയിലാണു പരാമർശം. ഭാര്യയ്ക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തൊഴിലും ഉണ്ടെങ്കിലും ജീവനാംശ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഭർത്താവിനു കഴിയില്ലെന്നും വ്യക്തമാക്കി. സ്ത്രീക്ക് അന്തിമ ഒത്തുതീർപ്പിന്റെ ഭാഗമായി 5 കോടി രൂപ സ്ഥിരം ജീവനാംശം അനുവദിച്ചു. ഇരുവരുമായി ബന്ധപ്പെട്ട കേസുകളും റദ്ദാക്കി. പരസ്പരവും ബന്ധുക്കളെയും അഭിഭാഷകരെയും ഉൾപ്പെടെ പ്രതിയാക്കിയുമാണ് ഇരുവരും കേസുകൾ നൽകിയത്. നിയമരംഗത്തെ തന്റെ വൈദഗ്ധ്യം ദുരുപയോഗം ചെയ്തുകൊണ്ട് ഭർത്താവ് കേസ് നീട്ടിക്കൊണ്ടുപോയെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ജീവനാംശം മനഃപൂർവം നൽകിയില്ലെന്നും കോടതി നിരീക്ഷിച്ചു.
10 വർഷം, 80 കേസുകൾ; ഈ ദാമ്പത്യത്തർക്കം മഹാഭാരതയുദ്ധം പോലെയെന്ന് സുപ്രീം കോടതി
